Saturday, May 17, 2014

ഇഷ്കിനു വേണ്ടി ഇഷ്കിലിരുന്നാണ് അദ്വൈതാവസ്ഥക്കാലത്ത്, സലാംമൗലവിയും കലാംമുസല്യാരും 
ആവശ്യപ്പെട്ടതനുസരിച്ച്സാബിര്‍ ‍സാഹിബിന്‍റെ "പ്രതീക്ഷ  പാരലല്‍ കോളജില്‍ഒരു മാഷായി പണിയെടുക്കുന്ന  
ഈയുള്ളവന്‍‍ "അലാഉമാല"യുടെ രചന നിര്‍വഹിച്ചത്.

"ഇഷ്ക്" എന്ന വാക്കിന് അനുരാഗം എന്നു അര്‍ത്ഥമുണ്ടാവുക, "ദീനുല്‍‍ ഇസ്ലാം കോഓപറേറ്റീവ് സൊസൈറ്റി" 
എന്ന "ഡിക്സ്മുസ്ലിം യുവാക്ക്‍ക്കു കലയിലും സാഹിത്യത്തിലുമുള്ള അഭിരുചി അഭിവര്‍ദ്ധിപ്പിക്കാന്‍ ‍"ഇഷ്ക്എന്ന 
പേരില്‍ ഒരു സംഘടന രൂപീകരിക്കുഇപ്രകാരം സംഭവിച്ചത് യാദൃഛികമാണോ?  

അല്‍-മുഖീതും അല്‍-ഹസീബുമായ അല്ലാഹുവിന്‍റെ ധിപത്യത്തില്‍‍ യാദൃഛികം എന്നൊന്നുണ്ടോ
ഡിക്സിന്‍റെ പാലകപുണ്യവാളന്മാരില്‍‍(patrons)ആരുടെ ല്‍ബിലാണ് ല്‍-മുസ്വവ്വിര്‍‍ ആയ അല്ലാഹുവിന്‍റെ
അനുഗ്രഹത്താല്‍ "ഇഷ്ക്" എന്ന സുന്ദരസംജ്ഞ പൊട്ടിമുളച്ചത്

സലാം മൗലവി പറഞ്ഞു

"ശൈഖുനാ ഇബാദുദ്ദീന്‍ പുതിയതെരു അവര്‍കള്‍ക്കല്ലാതെ മറ്റാര്ക്കുണ്ട് ഇത്ര വലിയ അറിവും കഴിവും?" 

ശരിയാണ്
"ഇസ്ലാമിക് സൊസൈറ്റി ഫോര്‍ ഹിദായത് ആന്‍റ് നോളജ്" (Islamic Society for Hidaayat and Knowledge) 
എന്തു വലിയ പേര്! എത്ര ര്‍ത്ഥഗര്‍ഭം എത്രമേല്‍‍ വിജ്ഞാനപ്രദം!  അലാഊ, എവിടെയായിരുന്നു ഇന്നലെ നീ 
എന്ന് സാബിര്‍മൗലവി ചോദിക്കുമ്പോള്‍ ഇഷ്കിലായിരുന്നു മൗലവിസാഹിബേ എന്നുത്തരം ല്‍കുന്നതിലുള്ള 
ശരിയും സൗന്ദര്യവും എത്രമേല്‍‍ ചിന്തോദ്ദീപകം! 
യുവജനമനസ്സുകളുടെ ചായ്‌വും ചാഞ്ചാട്ടവും കണ്ടറിഞ്ഞ് അവരെ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തില്‍ അടിയുറപ്പിച്ചുനിര്‍ത്താന്‍ ഇഷ്ക് തന്നെ വേണമെന്നു കണ്ടുപിടിച്ച ശൈഖുനാ ഇബാദുദ്ദീന്‍ പുതിയതെരു 
ഇനിയും മരിച്ചിട്ടില്ല. 

അറബി, ഉര്‍ദു, പേര്‍സ്യന്‍ മുതലായ ഭാഷകളും പഠിച്ച് ബിരുദവും ബിരുദാനന്തരബിരുദവും നേടിയെടുത്ത ശൈഖുനാ ഇബാദുദ്ദീന്‍ പുതിയതെരു പള്ളിദര്‍സില്‍ നിന്ന് ജലാലൈനി മനപ്പാഠമാക്കിയിട്ടാണ് അറബ്നാട്ടില്‍ പോയി അറിവിന്‍റെ മറുകര കണ്ട് മടങ്ങി വന്ന് ദീനിപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ശൈലിയും ശിക്ഷണവും നല്‍കുന്നതെന്നു സലാം മൗലവി പറഞ്ഞപ്പോള്‍ അലാഉദ്ദീന്‍ ചോദിച്ചു: 

"എന്താണ് ജലാലൈനി?" 
അലാഉദ്ദീനില്‍ അങ്ങനെയാണ് ഇസ്ലാമികജ്ഞാനം സാവകാശം കയറിക്കൂടുന്നത്. 

സലാം മൗലവി പറഞ്ഞു:
ഹിജ്റ വര്‍ഷം എണ്ണൂറ്റിപ്പതിനാലില്‍ ദിവംഗതനായ ശൈഖ് ജലാലുദ്ദീന്‍ മഹല്ലി, തൊള്ളായിരത്തിപ്പതിനൊന്നില്‍ ഇഹലോകവാസം വെടിഞ്ഞ ശൈഖ് ജലാലുദ്ദീന്‍ അസ്സുയൂത്തി എന്നീ  മഹാരഥന്മാര്‍  ഐക്യപ്പെട്ടെഴുതിയ ഖുര്‍ആന്‍വ്യാഖ്യാനഗ്രന്ഥമാണ് ജലാലൈനി. രണ്ടു ജലാല്‍മാര്‍ എന്നാണ് ജലാലൈനി എന്ന വാക്കിനര്‍ത്ഥം.

ഈ അറിവ് അലാഉദ്ദീനില്‍ ഉണര്‍ത്തിയ ന്യായമായ സംശയം ഇങ്ങനെ: 
"ദീനുല്‍ ഇസ്ലാം കോഓപറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനശൈഖുനാ ഫക്രുദ്ദീന്‍ മഗ് രിബിയും, ആസ്ഥാനമൗലാനാ ഫക്രുദ്ദീന്‍ മശ് രിക്കിയും എന്തുകൊണ്ടാണ് ഖുര്‍ആന്‍ വ്യാഖ്യാനം ഐക്യപ്പെട്ടെഴുതാത്തത്? "

കലാം മുസല്യാര്‍ പറഞ്ഞു: 
"അവരെ കൊണ്ട് എഴുതിക്കാന്‍ പലവട്ടം ഞങ്ങള്‍ വിനയപുരസ്സരം പരിശ്രമിച്ചു; ഇപ്പോഴും പരിശ്രമം തുടരുന്നു. പക്ഷേ, സുബ്ഹി നമസ്കരിക്കുമ്പോള്‍ ഫക്റുദ്ദീന്‍ മഗ് രിബിഅവര്‍കളെ പിന്തുടരാന്‍ പാടില്ലെന്ന അഭിപ്രായത്തില്‍ ഫക്റുദ്ദീന്‍ മശ് രികിഅവര്‍കള്‍ ഉറച്ചുനില്‍ക്കുന്നു. അതുപോലെതന്നെയാണ് വിത്റ്നമസ്കാരത്തിന്‍റെ പ്രശ്നവും. ഒരു വിട്ടുവീഴ്ച്ചക്കും ഇരുമഹാനവര്‍കള്‍മാരും തയ്യാറല്ല. എന്താ സംഗതീന്ന് മനസ്സിലായാ അലാഊന്?"

" ഇല്ല"

" ഖുനൂത്ത്?"

" എന്താണല്ലൂട്ടി മാഷേ, ഖുനൂത്ത്?"
 ചോദിക്കുന്നത് കുഞ്ഞിരാമന്‍. സന്ദര്‍ഭം: എഴുതിക്കഴിഞ്ഞ കഥ കൂട്ടുകാരെ വായിച്ചു കേള്‍പ്പിക്കുകയാണ് ഈയുള്ളവന്‍. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ഖുനൂത്ത് എന്താണെന്നും ഖുനൂത്ത് എങ്ങനെയാണ് കുഴപ്പം കുത്തിപ്പൊക്കുന്നതെന്നും ഉച്ചൂക്കല്‍ഫയാണ് കുഞ്ഞിരാമന് വിശദമാക്കിക്കൊടുക്കുന്നത്. സലാം മൗലവിയും കലാം മുസല്യാരും ഇനിയും മരിചിട്ടില്ല. ഈ സന്ദര്‍ഭത്തില്‍ മരണാനന്തരജീവിതത്തെക്കുറിച്ചും ഈയുള്ളവന്‍ ആത്മകഥയില്‍ രേഖപ്പെടുത്തുന്ന സംഭവവികസങ്ങളെക്കുറിച്ചും ശരിയായതും നേരുള്ളതുമായ തിരിച്ചറിവ് നേടുന്നില്ലെങ്കില്‍ വായനക്കാര്‍ വമ്പിച്ച ചിന്താക്കുഴപ്പത്തിലാകും. അലാഊ, വായനക്കാരെ ചിന്താക്കുഴപ്പത്തിലാക്കാന്‍ തന്നെയാണ് നീ ഇപ്പോള്‍ ഈ പുസ്തകം എഴുതുന്നത്. ഇബ് ലീസ് വിളിച്ചുപറയുന്നു. നരകത്തിലാണെങ്കിലും ഇബ് ലീസിന്നും കൂട്ടാളികള്‍ക്കും ഈയുള്ളവന്‍റെ വായന കേള്‍ക്കാന്‍ കഴിയും...... ഒരു മനോരോഗവിദഗ്ദനെ കണ്ട കാര്യമാണ് തുടന്നുപറയുന്നത് ഈയുള്ളവന്‍.

Thursday, April 17, 2014

കേട്ട കാര്യങ്ങളിലുണ്ട് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളൊത്തിരി. കേള്‍ക്കാത്ത കാര്യങ്ങളിലോ? അലാവുദ്ദീനായ ഈയുള്ളവന്‍ കിളികളുടെ സല്ലാപം കേട്ടുകഴിഞ്ഞാണ് ആത്മകഥ പറഞ്ഞു തുടങ്ങുന്നത്, ഓര്‍ക്കുന്ന വേഗത്തില്‍. മലയാളിയല്ലാത്ത കിളി മലയാളിയായ കിളിയുടെ സ്വത്വപ്രതിസന്ധിയിലേയ്ക്കാണ് സ്നേഹവിരല്‍ ചൂണ്ടുന്നതെന്നു കണ്ടപ്പോള്‍ കൗതുകം വര്‍ദ്ധിച്ചു: 

" എന്നെപ്പോലെ സാര്‍വലൗകികമായ  അംഗീകാരം നേടാന്‍ നിനക്ക് കഴിഞ്ഞിട്ടില്ലെന്നും ഒരിക്കലും അതിന് കഴിയുകയില്ലെന്നുമുള്ള സത്യം നീ മറക്കരുത്, മറയ്ക്കുകയുമരുത്. അതുകൊണ്ട്, നോമ്പ് നോറ്റവനും അങ്ങനെ മരിച്ചവനും എന്നിട്ട് ആത്മകഥ എഴുതുന്നവനുമായ ഒരു ദൈവദാസനെ ദയവായി ശല്യപ്പെടുത്താതിരിക്കുക. ഒരു മലയാളിയായതുകൊണ്ടല്ല, എന്നില്‍ നിന്നുള്ള മാര്‍ഗദര്‍ശനവും എന്‍റെ നാമം ജപിക്കാനുള്ള സൗഭാഗ്യവും ലഭിച്ചതുകൊണ്ടാണ്, അലാവുദ്ദീന്‍ അഭിമാനിക്കുന്നത്. കുട്ടിക്കാലത്ത് പിഴച്ച അറിവ് നല്‍കിയ സ്ത്രീപുരുഷന്മാരുടെ കൊള്ളരുതായ്മകളും, അല്‍മുജീബും അല്‍മുബീനുമായ സ്രഷ്ടാവ് ഖല്‍ബില്‍ നിക്ഷേപിച്ച സാഹിത്യവാസനയും കൂടിക്കലര്‍ന്ന് ഭ്രമചിത്തനായതു മൂലം ഈശ്വരനായ നിന്നിലും നിന്‍റെ ലീലാവിലാസങ്ങളിലും അലാവുദ്ദീന്‍കുട്ടി അനുരക്തനായത് സ്വാഭാവികം. എന്നിട്ടോ? എന്‍റെ കാരുണ്യം ലഭിച്ചതുകൊണ്ടു ഒരു ദുരന്തനാടകമായില്ല അവന്‍റെ ജീവിതം. ഒരു കലമാന്‍കുട്ടിയെ വേടന്‍റെ കെണിയില്‍ നിന്നെന്ന പോലെയാണ് അലാവുദ്ദീന്‍കുട്ടിയെ നിന്‍റെ പിടുത്തത്തില്‍ നിന്ന് ഞാന്‍ വിടുവിച്ചത്. നേരും നന്മയും സൗന്ദര്യവും എന്നിലേയുള്ളൂ എന്നു കണ്ട് സര്‍വസ്വം എന്നിലര്‍പ്പിച്ചാണ് ഇവന്‍ നോമ്പ് നോല്‍ക്കുന്നതും മരിക്കുന്നതും. നിനക്കറിയാമല്ലോ, ഇവന്‍റേത് സാധാരണ മരണമായിരുന്നില്ല. ശഹീദാവുകയായിരുന്നു മുത്തഖികളായ അലാവുദ്ദീനും കൂട്ടുകാരുമെന്നു പറഞ്ഞാല്‍......... 

മുത്തഖികളായ അലാഉദ്ദീനും കൂട്ടുകാരും ഷഹീദാവുകയായിരുന്നു എന്നു നീ പറഞ്ഞാല്‍ കാര്യം മനസ്സിലാക്കാന്‍ ഒരു മലയാളിയും ബുദ്ധിമുട്ടുകയില്ല എന്നു ഞാന്‍ പറയും. കാരണം, ഷഹീദിനെയും മുത്തഖിയെയും മാത്രമല്ല, അന്യഭാഷകളില്‍ നിന്നു വരുന്ന ഏതു വാക്കിനെയും രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ ഒരു മടിയുമില്ലാത്ത വിശാലമനസ്കരാണ് മലയാളികള്‍. കത്തും കൈപ്പീത്തും ബദലും ബാക്കിയും ഇന്‍ക്വിലാബും ഇസ്ലാമും അങ്ങനെയാണ് മലയാളിയുടെ വാങ്മിത്രങ്ങളായത്. അതുകൊണ്ടാണ് മലയാളി വാക്കുകളുടെ മല സസന്തോഷം ചുമക്കുന്നത്. വിദേശികളായ പറങ്കികളും ഫ്രെഞ്ചുകാരും ഇംഗ്ലീഷുകാരും, പിന്നെ നിന്‍റെ സ്വന്തക്കാരായ അറബികളും മറ്റും മലയാളിക്ക് സസ്നേഹം നല്‍കിയ ഇനാമുകളാണ് മലയാളി ചുമക്കുന്ന മലയിലുള്ളത്. അതൊരു വാങ്മലയാണ്. 

Saturday, April 12, 2014

ഇത് കേട്ടപ്പോള്‍ അലാവുദ്ദീനായ ഈയുള്ളവന് കാര്യം പിടി കിട്ടി: മാങ്കൊമ്പിലിരുന്ന് സല്ലപിക്കുന്ന് കിളികള്‍ രണ്ട് വാക്കുകളാണ്; ഈയുള്ളവന്‍റെ ധര്‍മസങ്കടത്തെച്ചൊല്ലിയാണ് 
അവ തമ്മില്‍ തര്‍ക്കം; ഒരു കിളി ഒരു മലയാള വാക്കാണ്...

അതിന്‍റെ ന്യായവാദത്തിനു മുന്നില്‍ മറ്റേ കിളി ചിറകൊന്ന് കുടഞ്ഞുകൊണ്ട് പറയുന്നു: 

" അതെ, ആത്മമിത്രമേ, നീ മലയാളി- എന്നാല്‍, "ഞാന്‍ മലയാളി" എന്നഭിമാനിക്കുമ്പോള്‍ 
നീ എത്രമാത്രം ചെരുതായിപ്പോകുന്നു! ഏതു മലയാണ് നീ ആളുന്നത്? എന്തിനാണ് നീ മല ആളുന്നത്? മടിയന്‍ മല ചുമക്കും എന്നു നീ നിന്നെപ്പറ്റിത്തന്നെ പറഞ്ഞുവച്ചിട്ടുള്ളത് 
ഏതായാലും നന്നായി. പാവം മലയാളി എന്നു സങ്കടപ്പെടുകയല്ലാതെ ആരും നിന്നെ പേടിക്കുകയില്ലല്ലോ! അതുകൊണ്ടുള്ള സങ്കടം കൊണ്ടും അസൂയകൊണ്ടുമാവാം 
ഈ എന്നെപ്പറ്റി വിചാരിച്ച് പേടിച്ചു വിറക്കുന്നവരുണ്ടെന്ന നിന്‍റെ പരിഹാസോക്തി. നന്ദി. ആളുകള്‍ എന്നില്‍ അതിസ്തുതി ചൊരിയുകയാണെന്ന് നീ ആക്ഷേപിക്കുന്നു. 
ആ അതിസ്തുതി ഞാന്‍ അര്‍ഹിക്കുന്നില്ലെന്നാണ് നിന്‍റെ കണ്ടെത്തല്‍. നിനക്കു തെറ്റി. 
അല്‍ബദീഉം അശ്ശാക്കിറുമായ സ്രഷ്ടാവിന്‍റെ ഇഷ്ടവാക്കാണ് ഞാന്‍ എന്ന അറിവാണ് എല്ലാ സ്തുതികളും എന്നില്‍ ചൊരിയാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നിലൂടെ ആ സ്തുതികളെല്ലാം ചെന്നുചേരുന്നത് അല്ജാമി ഉം അല്‍ അക്റമുമായ പടച്ചതമ്പുരാനിലാണെന്ന് ആളുകള്‍ക്കറിയാം. ആളുകളിതുകൂടി അറിയുന്നു: ഒരു മലനാട്ടിലോ മലയാളത്തിലോ മാത്രമല്ല ഞാന്‍ ആദരിക്കപ്പെടുന്നതും ആരാധിക്കപ്പെടുന്നതും. എന്നാല്‍ നിന്‍റെ കാര്യമോ? എത്ര ശ്രമിച്ചാലും മലയാളത്തില്‍ നിന്ന് പുറത്തുകടക്കാനോ ഇംഗ്ലീഷുകാരന്‍റെയും ഫ്രഞ്ചുകാരന്‍റെയും ജര്‍മന്‍കാരന്‍റെയും ജപ്പാന്‍കാരന്‍റെയും ചീനന്‍റെയും മറ്റും നാവിന്‍തുമ്പില്‍ എന്നെപ്പോലെ വിളയാടാനോ ഈശ്വരനായ നിനക്കൊരിക്കലും കഴിയില്ല. ഒരു കാര്യം കൂടി: സംസ്കൃതത്തില്‍ നിന്ന് മലയാളത്തില്‍ ചേക്കേറിയ വാക്കാണ് നീ. സംസ്കൃതം മരിച്ചു; മലയാളവും മരിക്കും: ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ പെരുകുന്നത് നിന്‍റെ ശ്രദ്ധയില്‍ പെട്ടില്ലെന്നുണ്ടോ? മലയാളികളാണെന്ന പരമാര്‍ത്ഥം പുറത്തറിയാതിരിക്കാന്‍ വേഷം കെട്ടിയാടുന്നവരെ നീ കാണുന്നില്ലെന്നുണ്ടോ? 

Friday, April 11, 2014

ശരി തന്നെ; പക്ഷേ, നീ ചൊന്നതെല്ലാം
ശരിയ; ല്ലൊരു തെറ്റ് പറ്റിയല്ലോ:
കരുതുന്നു നീ ഇവന്‍ നിന്നെയാണ്
പരതുന്നതെന്ന്! ഇതെന്തു ഞായം?

സഖേ, ഇതാണ് ശരിയായതും നേരുള്ളതുമായ ഞായം: ഈ മാഞ്ചോട്ടില്‍ ചിന്തിച്ചിരിക്കുന്നവന്‍ അലാവുദ്ദീന്‍.  ദീന്‍ ഉള്ളവന്‍ അലാ-ഉ എന്ന് വിഗ്രഹാര്‍ത്ഥം പറയാം. അപ്പോള്‍ എന്താണ് ദീന്‍?

അല്‍കാഫീയ്യും അല്‍ഗാലിബുമായ അല്ലാഹുവിനു മുന്നില്‍ സര്‍വസ്വം സര്‍വാത്മനാ അടിയറവച്ചുകൊണ്ട് ഓരോ മനുഷ്യനും പിന്തുടരേണ്ട പാതയാണ് ദീന്‍; മനുഷ്യന്‍ എന്ന സൃഷ്ടിയുടെ ശരീരത്തിനും മനസ്സിനും ആത്മാവിനും എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം നേടുന്നതിനു വേണ്ടി മനുഷ്യന്‍റെ മുന്നില്‍ സ്രഷ്ടാവായ ദൈവം തുറന്നിട്ട മാര്‍ഗമാണ് ദീന്‍.

ആ മാര്‍ഗത്തില്‍ മുമ്പോട്ട് ഒരടിപോലും നീങ്ങാന്‍ എന്‍റെ സഹായം കൂടാതെ കഴിഞ്ഞിരുന്നില്ല മരിക്കുംവരെ അലാവുദ്ദീനിന്. ഇവന്‍റെ സിരകളിലോടുന്ന ചോര പരിശോധിച്ചാല്‍ ഓരോ തുള്ളിയിലും എന്നെ നീ കണ്ടെത്തും. ഇവന്‍ കുഞ്ഞുനാളില്‍ കുടിച്ച മുലപ്പാലിലൂടെ ഇവന്‍റെ മനോമസ്തിഷ്കങ്ങളിലും ആത്മാവിലും ചേക്കേറിയ വാക്കാണ് ഞാന്‍. ഞാനാണ് ഇവന് എല്ലാ കാര്യത്തിലും എല്ലായ്പ്പോഴും മാര്‍ഗദര്‍ശനം നല്‍കിയത്. എനിക്കു വേണ്ടിയാണ് ഇവന്‍ നോമ്പ് നോറ്റതും നോവ് തിന്നതും നോവല്‍ എഴുതിയതും. ആകയാല്‍, അല്‍വകീലും അല്‍മൗലായും അന്നസ്വീറുമായ പടച്ചവന് സ്തുതികളും സ്തോത്രങ്ങളും അര്‍പ്പിച്ചുകൊണ്ട്, കൃതജ്ഞതാഭരിതമായ ഹൃദയത്തോടെ, ഇപ്പോള്‍ ഇവന്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന ആത്മകഥയില്‍ മാത്രമല്ല, മേലില്‍ എഴുതിയേക്കാവുന്ന എല്ലാ കൃതികളിലും, ആദ്യവാക്യത്തില്‍ ആദ്യനായി ഇരിക്കേണ്ടവന്‍ ഞാന്‍ തന്നെ. ഇനിയും തര്‍ക്കമുണ്ടോ?

എന്തിനു തര്‍ക്കം ആത്മസഖേ, ഞാന്‍
ചിന്തിക്കുമ്പോലാണല്ലോ
കാര്യങ്ങളുടെ കരേറ്റം; അതിനാല്‍
നേരോതാം ഞാന്‍ ഗദ്യത്തില്‍:

എന്നിലുള്ളതിനേക്കാള്‍ മഹത്വം നിന്നിലുണ്ടെന്ന പിഴച്ച വിശ്വാസം അലാവുദ്ദീനായ ഈ മര്‍ത്ത്യനില്‍ വളര്‍ത്താന്‍ ദുനിയാവിന്‍റെ മുറ്റത്തു നിന്ന് പഠിച്ച പണി പത്തൊമ്പതും നീ പയറ്റിനോക്കിയില്ലേ? എന്നിട്ടെന്തു ഫലം ഉണ്ടായി? പരമകാരുണികനും കരുണാനിധിയുമായ സ്രഷ്ടാവിനാല്‍ മനുഷ്യമനസ്സുകളില്‍ സന്നിവിഷ്ടരായ വാക്കുകള്‍ മാത്രമാണ് നീയും ഞാനും എന്ന യാഥാര്‍ത്ഥ്യം ഗ്രഹിക്കാതെ നിന്നെപ്പറ്റി വിചാരിച്ച് പേടിച്ചുവിറക്കുന്നവറും, നിന്നില്‍ അനര്‍ഹമായ അതിസ്തുതി ചൊരിയുന്നവരുമായ ഒരാള്‍ക്കൂട്ടത്തില്‍ ഞെരിഞ്ഞുപോയില്ലേ അലാവുദ്ദീന്‍? നിനക്കറിയാമല്ലോ, ഇവനെ തെറ്റുകുറ്റങ്ങള്‍ചെയ്യാന്‍ പ്രേരിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തവരാരും ഇനിയും മരിച്ചിട്ടില്ല. അല്ലൂട്ടിയേയും കുഞ്ഞൂട്ടിയേയും പോലുള്ള നിഷ്കളങ്കരായ കുട്ടികളെ കുഴപ്പത്തിലാക്കാനും കുഴപ്പക്കാരാക്കാനും നിന്നേയും എന്നേയും പോലുള്ള വാക്കുകളെ അക്കൂട്ടര്‍ ഇപ്പോഴും യഥേഷ്ടം ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട്, പരമകാരുണികനും കരുണാനിധിയുമായ പടച്ചോന്‍ അല്ലൂട്ടിക്കും അവന്‍റെ കൂട്ടുകാരായ മറ്റു കുട്ടികള്‍ക്കും കനിഞ്ഞരുളിയ കല്പന ഒരിക്കല്‍കൂടി ശ്രദ്ധാപൂര്‍വം നീ കേട്ടാലും:   

"നവനവോല്ലേഖശാലിനിയായ പ്രജ്ഞയില്‍ നോമ്പിന്‍റെയും
നോമ്പ് നോറ്റു മരിച്ചവരുടെയും ആത്മചൈതന്യം
വിളക്കിച്ചേര്‍ത്ത് പ്രതിഭയെ പ്രഭാമയമാക്കി,
നശ്വരമായ ലൗകികജീവിതത്തെയും അനശ്വരമായ
സ്വര്‍ലോകത്തെയും തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന
കണ്ണി അറ്റുപോയിരിക്കുന്നു എന്ന തെറ്റിദ്ധാരണ മൂലം
ഭൂമിയില്‍ പിഴപ്പെട്ടുഴലുന്ന മനുഷ്യര്‍ക്കെല്ലാം
മാര്‍ഗദര്‍ശനം നല്കാന്‍ സ്രഷ്ടാവായ ദൈവം ഉദ്ദേശിക്കുന്നു."

മരണാനന്തരം ആത്മകഥ എഴുതാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എല്ലാ ആണിനും പെണ്ണിനും ലഭിച്ചിട്ടുള്ള ദൈവകല്പനയാണ് ഇത്. അങ്ങനെ അലാവുദ്ദീനായ ഇവന്‍ മാത്രമല്ല, നോമ്പ് നോറ്റ് മരിച്ചവരും മലയാളികളുമായ അനേകം സ്ത്രീപുരുഷന്മാര്‍ ആത്മകഥകള്‍ എഴുതിക്കൊണ്ടിരിക്കുന്നുമുണ്ട്. ആകയാല്‍, മലയാളിയായ ഞാന്‍ തന്നെയാണ് ഇവനെഴുതുന്ന ഓരോ വാക്യത്തിന്‍റെയും രൂപവും ഉള്ളടക്കവും തെളിച്ചുകാട്ടുവാന്‍ സര്‍വഥാ യോഗ്യന്‍. 

Sunday, April 6, 2014

ഉത്തരം എവിടെത്തുടങ്ങണം എങ്ങനെ തുടരണം എന്നാലോചിച്ച് ഇരട്ടപ്രശ്നത്തിനെത്തന്നെ, ഒന്നിനോടൊന്നൊട്ടിച്ചേര്‍ന്നുണ്ടായ ഇരട്ട വാഴപ്പഴത്തിനെയെന്ന പോലെ, കൗതുകപൂര്‍വം ഒത്തിരി നേരം നോക്കിയിരുന്നുപോയിരുന്നു. പിന്നെ എഴുന്നേറ്റു നടന്നു. നടന്നു നടന്നു ചക്കരമാവിന്‍റെ ചോട്ടിലെത്തി. ഒന്നിനെ വേര്‍പെടുത്തിയെടുത്താല്‍ മറ്റതിന്‍റെയും തൊലി ഉരിഞ്ഞുപോകുമല്ലോ എന്നു കണ്ട് ചിന്താധീനനായി അങ്ങനെ ഇരിക്കേ--
                എന്തിനെന്നറിയാമോ ആണൊരുത്തന്‍
                ചിന്തിച്ചിരിപ്പുണ്ടീ മാഞ്ചുവട്ടില്‍?
  ആരുടേതാണീ ചോട്ട്? (ചോദ്യം, പാട്ട് എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കാവുന്ന ചോദ്യപ്പാട്ടിനേക്കാള്‍ സുന്ദരമല്ലേ ചോട്ട്?) അതെ, ആരുടേതാണീ ചോട്ട് എന്നറിയാന്‍ ആദ്യം വലത്തോട്ട് നോക്കുന്നു:
                 ഈ ചോട്ട് കുഞ്ഞൂട്ടിയുടേതാണെങ്കില്‍ വലതുവശത്ത് പൂച്ചെടികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നുണ്ടാവും അവന്‍. എല്ലാരും എപ്പോളും ചിരിക്കണമെന്നു ആഗ്രഹിക്കുന്നവനാണ് കുഞ്ഞൂട്ടി. വലത് പക്ഷക്കാരനായി ദുനിയാവില്‍ ജീവിച്ചു. ഇടത് പക്ഷക്കാരെയും ചിരിപ്പിക്കയാല്‍ അവര്‍ അവനെക്കുറിച്ച് പറയും: രസികനാ കുഞ്ഞൂട്ടി. ആര്‍ക്കും ഓന ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയൂല്ലാ. മരണാനന്തരം ആത്മകഥ പറഞ്ഞു കേള്‍പ്പിക്കുന്നുണ്ട് അവന്‍. അവന്‍റെ വാമഭാഗം, കുഞ്ഞാമിന, കേട്ടെഴുതുന്നു. അതുകണ്ടപ്പോള്‍ അലാവുദ്ദീന്‍ ആഗ്രഹിക്കുന്നു: ഒരു കൂട്ടുകാരിയെ കിട്ടിയെങ്കില്‍.......

         ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ
         പൊരുളല്ലേ, നീ ഈ ഞാന്‍ തന്നെയല്ലേ?
         നീ എന്തറിയുന്നോ ആയതെല്ലാം
         ന്യായമായ് ഞാനും അറിയുകില്ലേ?

 ഇപ്രകാരം മറുചോട്ട് ആരുടേതെന്നറിയാന്‍ ഇടത്തോട്ട് നോക്കുന്നു. ആരേയും കാണുന്നില്ല. പുറംതിരിഞ്ഞു നോക്കുന്നു. അവിടെയുമില്ല ആരും. അവസാനം മേല്‍പോട്ടു നോക്കിയപ്പോള്‍ കൊമ്പത്തിരിക്കുന്ന രണ്ട് പക്ഷികളെ കണ്ടു. ഭംഗിയുള്ള പക്ഷികള്‍. ചിറകുകള്‍ക്ക് മഴവില്ലിന്‍റെ നിറം. കൊക്കുകള്‍ തൂലികത്തണ്ടു പോലെ. പാടുന്നത്, ഇണക്കിളികളേ, നിങ്ങളാണോ? മനസ്സില്‍ ഈ ചോദ്യമുണരുമ്പോള്‍ ഒരു കിളി പറയുന്നു:

പരമ കാരുണികനും കരുണാനിധിയുമായ സ്രഷ്ടാവിനെ വാഴ്ത്തിക്കൊണ്ട് ആത്മകഥ ആരാംഭിക്കാനാണല്ലോ ഇവന്‍ ഈ മാഞ്ചോട്ടില്‍ ഇരിക്കുന്നത് ഈ നേരത്ത്. ഇവന്‍റെ ഇനിയും മരിച്ചിട്ടില്ലാത്ത ബന്ധുമിത്രാദികളില്‍ ചിലര്‍ സുബഹിന്‍റെ സുജൂദിലാണിപ്പോള്‍. ഇവനാകട്ടെ ഭൂവാസക്കാലത്ത് ഹൃദിസ്ഥമാക്കിയ വാക്കുകളെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം എഴുപതിനായിരം വാക്കുകളെ സൂക്ഷ്മപരിശോധന ചെയ്ത് ആട്ടിയകറ്റിക്കളഞ്ഞു. കാരണമറിയാമല്ലോ നിനക്ക്?

  " അറിയാം", മറ്റേ കിളി പറഞ്ഞു,
 
    നീ അറിയുന്നതു പോലെ- ഞാനും
    ഈയുള്ളവനെ അറിയും
    വേണം ഇവനൊറ്റ വാക്ക്-നേര്
    വാണരുളുമൊരു വാക്ക്
    സുന്ദരമായൊരു വാക്ക്-നന്മ
    ചിന്തുമൊരുത്തമ വാക്ക്

പാടുന്നു കിളി പിന്നെ പറയുന്നു: 

"ഇവന്‍ തേടുന്ന ഒറ്റ വാക്ക്, നന്മ ചിന്തും ഒരുത്തമ വാക്ക് ഞാനാണ്. ഇവന്‍റെ അന്തരംഗത്തെ ചുറ്റിപ്പറ്റി ചിലച്ചുകൊണ്ടിരുന്ന ഒട്ടേറെ സുന്ദരപദങ്ങള്‍ , ഇവന്‍ ഒന്ന് മുരടനക്കിയപ്പോള്‍ വാ പൂട്ടി പിന്‍വാങ്ങിയത് നമ്മള്‍ കണ്ടു. കഴുത്തില്‍ പിടിച്ച് കൈയിലെടുത്ത് പരിശോധിച്ചപ്പോള്‍  ഓരോ വാക്കും കാട്ടിക്കൂട്ടിയ കോപ്രായങ്ങളും നമ്മള്‍ കണ്ടു. ഓരോ വാക്കിന്‍റേയും തനിനിറം കണ്ട് വലിച്ചെറിഞ്ഞ് ദൈവത്തിനെ സ്തുതിക്കുന്നവനാണല്ലോ മരിച്ചവന്‍. നീയും ഞാനും ഇരട്ട ശരങ്ങള്‍ പോലെ ഇവന്‍റെ ഹൃദയത്തില്‍ ചെന്നു തറക്കാനാണല്ലോ കാത്തിരിക്കുന്നത്; എന്തിന്? എന്‍റെ കാര്യം പറഞ്ഞാല്‍, കണ്ടാലുടന്‍ എന്നെയിവന്‍ ആഹ്ലാദപൂര്‍വം കെട്ടിപ്പിടിക്കുമെന്നും ആദ്യവാക്യത്തില്‍ ആദ്യനായിത്തന്നെ ആദരിച്ചിരുത്തി ആത്മകഥ ആരംഭിക്കുമെന്നും എനിക്കറിയാം. എന്നാല്‍ അര്‍റഹ്മാനും അര്‍റഹീമുമായ റബ്ബിനോടുള്ള ഭയഭക്തി മൂലം ഉടനെ ഇവന്‍റെ ദൃഷ്ടിയില്‍ പെടാന്‍ ഞാനാഗ്രഹിക്കുന്നില്ല; ശരിയല്ലേ?"

Saturday, April 5, 2014

അതുകൊണ്ടും കഥാകൃത്തായത്കൊണ്ടും എഴുതിത്തുടങ്ങും മുമ്പ് ഒരു ഇരട്ടപ്രശ്നം പരിഹരിക്കേണ്ടതുണ്ടായിരുന്നു. പ്രശ്നം എന്നാല്‍ ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ വഴുതിമാറുകയും ഒത്തിരി ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന ചോദ്യമല്ലയോ ഇനിയും മരിച്ചിട്ടില്ലാത്ത നിങ്ങള്‍ക്ക്? മരിച്ചവരായ ഞങ്ങളെ സംബന്ധിച്ചേടത്തോളം-
ഞങ്ങള്‍ ഒരുപാട് പേരുണ്ട്, പടച്ചവനായ ദൈവം കനിഞ്ഞരുളിയ കല്പന അനുസരിച്ച് ആത്മകഥ സ്വന്തം കൈകൊണ്ടെഴുതുകയോ, കൂട്ടുകാരന്നോ കൂട്ടുകാരിക്കോ പറഞ്ഞുകൊടുത്ത് എഴുതിക്കുകയോ ചെയ്യുന്നവരായി ഈ സ്വര്‍ഗത്തില്‍-
ഒരുവിധ ബുദ്ധിമുട്ടുമില്ല. അങ്ങനെയാണെങ്കില്‍, അല്ലൂട്ടീ, ആത്മകഥ ആരംഭിക്കും മുമ്പ് പരിഹരിക്കേണ്ട ഇരട്ട പ്രശ്നം എന്താകുന്നു എന്നു നിങ്ങള്‍ക്ക് ചോദിക്കാം 

Thursday, April 3, 2014

പരമകാരുണികനും കരുണാനിധിയുമായ പടച്ചവന്‍ കനിഞ്ഞരുളിയ കല്പന അനുസരിച്ച്, ഇനിയും മരിച്ചിട്ടില്ലാത്ത എല്ലാ പടപ്പുകളും വായിച്ചറിയാന്‍, ആത്മകഥ എഴുതിത്തുടങ്ങുകയാണ് ഒരു പടപ്പ്; പദ്യകാരനും കഥാകൃത്തുമായ ഒരു മര്‍ത്ത്യന്‍; അലാവുദ്ദീന്‍ എന്നു പേരിട്ട പെറ്റുമ്മയാല്‍   " അല്ലൂട്ടീ " എന്നു നീട്ടിവിളിക്കപ്പെട്ട ഒരാണ്‍കുട്ടി.

ആത്മകഥയാണല്ലോ എഴുതിത്തുടങ്ങുന്നത്. ആത്മാവിന്‍റെ കഥയാണ് ആത്മകഥ. അലാവുദ്ദീനിന്‍റെ ആത്മാവിന്‍റെ കഥ. ആത്മാവെന്നാല്‍........ ഇനിയും മരിച്ചിട്ടില്ലാത്ത വീട്ടുകാരും നാട്ടുകാരും അലാവുദ്ദീനിന്‍റെ രൂപം കണ്ടിട്ടുണ്ട്, പക്ഷേ ഉള്ളടക്കം കണ്ടിട്ടില്ല. അലാവുദ്ദീനിന്‍റെ സ്വരം കേട്ടിട്ടുണ്ട്, പക്ഷേ ഉള്ളടക്കത്തിന്‍റെ ഉരിയാട്ടം കേട്ടിട്ടില്ല. അലാവുദ്ദീനിന്‍റെ വികാരവിചാരങ്ങളെച്ചൊല്ലി പലരും പരിതപിച്ചിട്ടുണ്ട്; എന്നാലത് അവന്‍റെ ആത്മാവിന്‍റെ ഉള്ളടക്കം എന്തെന്നറിഞ്ഞുകൊണ്ടായിരുന്നില്ല.
[നോമ്പുലന്‍സ്-NOMBULANCE- എന്നു പേരായ നോവല്‍ ആരംഭം]