Sunday, April 6, 2014

ഉത്തരം എവിടെത്തുടങ്ങണം എങ്ങനെ തുടരണം എന്നാലോചിച്ച് ഇരട്ടപ്രശ്നത്തിനെത്തന്നെ, ഒന്നിനോടൊന്നൊട്ടിച്ചേര്‍ന്നുണ്ടായ ഇരട്ട വാഴപ്പഴത്തിനെയെന്ന പോലെ, കൗതുകപൂര്‍വം ഒത്തിരി നേരം നോക്കിയിരുന്നുപോയിരുന്നു. പിന്നെ എഴുന്നേറ്റു നടന്നു. നടന്നു നടന്നു ചക്കരമാവിന്‍റെ ചോട്ടിലെത്തി. ഒന്നിനെ വേര്‍പെടുത്തിയെടുത്താല്‍ മറ്റതിന്‍റെയും തൊലി ഉരിഞ്ഞുപോകുമല്ലോ എന്നു കണ്ട് ചിന്താധീനനായി അങ്ങനെ ഇരിക്കേ--
                എന്തിനെന്നറിയാമോ ആണൊരുത്തന്‍
                ചിന്തിച്ചിരിപ്പുണ്ടീ മാഞ്ചുവട്ടില്‍?
  ആരുടേതാണീ ചോട്ട്? (ചോദ്യം, പാട്ട് എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കാവുന്ന ചോദ്യപ്പാട്ടിനേക്കാള്‍ സുന്ദരമല്ലേ ചോട്ട്?) അതെ, ആരുടേതാണീ ചോട്ട് എന്നറിയാന്‍ ആദ്യം വലത്തോട്ട് നോക്കുന്നു:
                 ഈ ചോട്ട് കുഞ്ഞൂട്ടിയുടേതാണെങ്കില്‍ വലതുവശത്ത് പൂച്ചെടികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നുണ്ടാവും അവന്‍. എല്ലാരും എപ്പോളും ചിരിക്കണമെന്നു ആഗ്രഹിക്കുന്നവനാണ് കുഞ്ഞൂട്ടി. വലത് പക്ഷക്കാരനായി ദുനിയാവില്‍ ജീവിച്ചു. ഇടത് പക്ഷക്കാരെയും ചിരിപ്പിക്കയാല്‍ അവര്‍ അവനെക്കുറിച്ച് പറയും: രസികനാ കുഞ്ഞൂട്ടി. ആര്‍ക്കും ഓന ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയൂല്ലാ. മരണാനന്തരം ആത്മകഥ പറഞ്ഞു കേള്‍പ്പിക്കുന്നുണ്ട് അവന്‍. അവന്‍റെ വാമഭാഗം, കുഞ്ഞാമിന, കേട്ടെഴുതുന്നു. അതുകണ്ടപ്പോള്‍ അലാവുദ്ദീന്‍ ആഗ്രഹിക്കുന്നു: ഒരു കൂട്ടുകാരിയെ കിട്ടിയെങ്കില്‍.......

         ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ
         പൊരുളല്ലേ, നീ ഈ ഞാന്‍ തന്നെയല്ലേ?
         നീ എന്തറിയുന്നോ ആയതെല്ലാം
         ന്യായമായ് ഞാനും അറിയുകില്ലേ?

 ഇപ്രകാരം മറുചോട്ട് ആരുടേതെന്നറിയാന്‍ ഇടത്തോട്ട് നോക്കുന്നു. ആരേയും കാണുന്നില്ല. പുറംതിരിഞ്ഞു നോക്കുന്നു. അവിടെയുമില്ല ആരും. അവസാനം മേല്‍പോട്ടു നോക്കിയപ്പോള്‍ കൊമ്പത്തിരിക്കുന്ന രണ്ട് പക്ഷികളെ കണ്ടു. ഭംഗിയുള്ള പക്ഷികള്‍. ചിറകുകള്‍ക്ക് മഴവില്ലിന്‍റെ നിറം. കൊക്കുകള്‍ തൂലികത്തണ്ടു പോലെ. പാടുന്നത്, ഇണക്കിളികളേ, നിങ്ങളാണോ? മനസ്സില്‍ ഈ ചോദ്യമുണരുമ്പോള്‍ ഒരു കിളി പറയുന്നു:

പരമ കാരുണികനും കരുണാനിധിയുമായ സ്രഷ്ടാവിനെ വാഴ്ത്തിക്കൊണ്ട് ആത്മകഥ ആരാംഭിക്കാനാണല്ലോ ഇവന്‍ ഈ മാഞ്ചോട്ടില്‍ ഇരിക്കുന്നത് ഈ നേരത്ത്. ഇവന്‍റെ ഇനിയും മരിച്ചിട്ടില്ലാത്ത ബന്ധുമിത്രാദികളില്‍ ചിലര്‍ സുബഹിന്‍റെ സുജൂദിലാണിപ്പോള്‍. ഇവനാകട്ടെ ഭൂവാസക്കാലത്ത് ഹൃദിസ്ഥമാക്കിയ വാക്കുകളെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം എഴുപതിനായിരം വാക്കുകളെ സൂക്ഷ്മപരിശോധന ചെയ്ത് ആട്ടിയകറ്റിക്കളഞ്ഞു. കാരണമറിയാമല്ലോ നിനക്ക്?

  " അറിയാം", മറ്റേ കിളി പറഞ്ഞു,
 
    നീ അറിയുന്നതു പോലെ- ഞാനും
    ഈയുള്ളവനെ അറിയും
    വേണം ഇവനൊറ്റ വാക്ക്-നേര്
    വാണരുളുമൊരു വാക്ക്
    സുന്ദരമായൊരു വാക്ക്-നന്മ
    ചിന്തുമൊരുത്തമ വാക്ക്

പാടുന്നു കിളി പിന്നെ പറയുന്നു: 

"ഇവന്‍ തേടുന്ന ഒറ്റ വാക്ക്, നന്മ ചിന്തും ഒരുത്തമ വാക്ക് ഞാനാണ്. ഇവന്‍റെ അന്തരംഗത്തെ ചുറ്റിപ്പറ്റി ചിലച്ചുകൊണ്ടിരുന്ന ഒട്ടേറെ സുന്ദരപദങ്ങള്‍ , ഇവന്‍ ഒന്ന് മുരടനക്കിയപ്പോള്‍ വാ പൂട്ടി പിന്‍വാങ്ങിയത് നമ്മള്‍ കണ്ടു. കഴുത്തില്‍ പിടിച്ച് കൈയിലെടുത്ത് പരിശോധിച്ചപ്പോള്‍  ഓരോ വാക്കും കാട്ടിക്കൂട്ടിയ കോപ്രായങ്ങളും നമ്മള്‍ കണ്ടു. ഓരോ വാക്കിന്‍റേയും തനിനിറം കണ്ട് വലിച്ചെറിഞ്ഞ് ദൈവത്തിനെ സ്തുതിക്കുന്നവനാണല്ലോ മരിച്ചവന്‍. നീയും ഞാനും ഇരട്ട ശരങ്ങള്‍ പോലെ ഇവന്‍റെ ഹൃദയത്തില്‍ ചെന്നു തറക്കാനാണല്ലോ കാത്തിരിക്കുന്നത്; എന്തിന്? എന്‍റെ കാര്യം പറഞ്ഞാല്‍, കണ്ടാലുടന്‍ എന്നെയിവന്‍ ആഹ്ലാദപൂര്‍വം കെട്ടിപ്പിടിക്കുമെന്നും ആദ്യവാക്യത്തില്‍ ആദ്യനായിത്തന്നെ ആദരിച്ചിരുത്തി ആത്മകഥ ആരംഭിക്കുമെന്നും എനിക്കറിയാം. എന്നാല്‍ അര്‍റഹ്മാനും അര്‍റഹീമുമായ റബ്ബിനോടുള്ള ഭയഭക്തി മൂലം ഉടനെ ഇവന്‍റെ ദൃഷ്ടിയില്‍ പെടാന്‍ ഞാനാഗ്രഹിക്കുന്നില്ല; ശരിയല്ലേ?"

No comments:

Post a Comment